മരുഭൂമിയിലെ പ്രവാസി മലയാളി - ഒരു അമുഖം

ഇത് എന്‍റെ ജീവിതമാണ്‌ .ജീവിതത്തില്‍ ഞാന്‍ സഞ്ചരിച്ച വഴികള്‍ ,ഞാന്‍ കണ്ട ജീവിതങ്ങള്‍ ,പ്രവാസികളുടെ സ്വപ്നങ്ങള്‍ , പ്രവാസി വാര്‍ത്തകള്‍ ,അവനു മാത്രം അറിയാവുന്ന അവന്റെ വിഷമങ്ങള്‍ ,എന്‍റെ ജീവിതത്തില്‍ വഴിത്തിരിവുകള്‍ .അതില്‍ പ്രധാനവും ഈ മണല്തീരത്തില്‍ എത്തി പെട്ടതിന് ശേഷവും അതിനു മുന്പുള്ളതും ..അത് ഞാന്‍ നിങ്ങളുമായി പങ്കു വയ്ക്കാം .കൂടെ ഇവിടെ ഈ തിളച്ചു മറിയുന്ന ചൂടില്‍ തളിര്‍ക്കുകയും തളരുകയും ചെയ്ത ജീവിതങ്ങളും. പ്രവാസികളുടെ സ്വപ്നങ്ങളും അനുഭവങ്ങളും ഏകദേശം ഒന്നാണ് .അതിനാല്‍ ഇതിലെ ചില സംഭവങ്ങള്‍ നിങ്ങള്ക്ക് പരിച്ചയമുല്ലതോ നിങ്ങളുടേതോ ആണെകില്‍ അത് തികച്ചും യാത്രിചികം മാത്രം.നിങ്ങളുടെ ജീവിതങ്ങള്‍ ഇവിടെ പകര്‍ത്തുകയല്ല .പകരം നമ്മള്‍ പരിചയിച്ചിട്ടുള്ള നമ്മുടെ മാത്രം വിഷമങ്ങളിലേക്ക് ഒരു എത്തി നോട്ടം .. ഇത് നിങ്ങള്‍ക്കിഷ്ട്ടപെട്ടാല്‍ FOLLOW വില്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട്‌ വഴി ലോഗിന്‍ ചെയ്തു ഫോല്ലോ ചെയുകയോ ,പോസ്റ്റില്‍ നിങളുടെ കമന്റ്‌ എഴുതുകയോ ആവാം..

Saturday 1 May 2010

thirakkukalkkide kanathe pokunnanthu -ullas

ഞായറാഴ്ച്ചകള്‍ ഒന്ന് കൊതി തീരെ ഉറങ്ങിയെഴുന്നെല്‍ക്കാനുള്ളതാണ് എന്നാണു സങ്കല്പം.

വൈകി എഴുന്നേറ്റു, അലസതയോടെ വേണ്ടതിലതികം സമയമെടുത്ത് പത്രം വായന , അടുക്കളയില്‍ ദോശ ചുടുന്ന ഭാര്യയോടു ചേര്‍ന്ന് നിന്ന് ദോശ ചൂടോടെ കഴിക്കുക. കുട്ടികളോടോത്ത് കളിക്കുക.

പിന്നെ ഓരോ ദിവസവും കാണുമ്പൊള്‍ ഞായറാഴ്ച ചെയ്യാമെന്ന് കരുതുന്ന വീട് വൃത്തിയാക്കല്‍, മുറ്റം വൃത്തിയാക്കല്‍, കൊച്ചു കൊച്ചു ഇലക്ട്രിക്‌ , പ്ലംബിംഗ് പണികള്‍ അങ്ങനെ പലതും . പിന്നെ ഇഷ്ട വിഭവങ്ങളൊരുക്കിയോരൂണും പിന്നെ ഉച്ചമയക്കവും.

ഇങ്ങനെ ഒക്കെയാവും ജോലിക്ക് പോകുന്ന ഭാര്യയും ഭര്‍ത്താവും സ്വപ്നം കാണുന്നത് .

പക്ഷെ യാഥാര്‍ത്ഥ്യത്തില്‍ ഇതെല്ലാം വ്യാമോഹങ്ങളാകുന്നു.

നാട്ടില്‍ എത്താന്‍ കൊതിച്ചത് ഇതിനാണോ എന്ന് തോന്നി പോകുന്ന വിധത്തില്‍ വളരെക്കുറച്ചു സ്വന്തക്കാരിലോ , ബന്ധു ജനങ്ങള്‍ക്കിടയിലോ ‍ മാത്രം ഒതുങ്ങേണ്ട പല ചടങ്ങുകളും വന്‍ സംഭവമാക്കി മാറ്റാന്‍ നോക്കുമ്പോള്‍ അല്ലെങ്ങില്‍ മാറി പോകുമ്പോള്‍ ചോറൂണ്, മാമോദീസ , ആദ്യ കുര്‍ബാന , പുര വാസ ബലി , പിറന്നാള്‍ , ഷഷ്ടി പൂര്‍ത്തി, വിവാഹ വാര്‍ഷീകം എന്ന് വേണ്ട പങ്കെടുക്കേണ്ട ചടങ്ങുകളുടെ പട്ടിക നീളുകയായി .

അതും... കാത്തു കാത്തിരിക്കുന്നൊരു ഞായറാഴ്ചയില്‍ തന്നെ. ‍ അഞ്ചു പരിപാടികള്‍ വരെ കിട്ടിയ ഞായറാഴ്ച്ചകള്‍ വരെ ഒരു സാധാരണക്കാരനായ എനിക്കുണ്ടായിട്ടുണ്ട് . അപ്പോള്‍ പല മേഖലകളില്‍ പ്രശസ്തരായവരുടെ കാര്യം എന്താണോ ആവോ .

എന്ത് ചെയ്യാം പോയല്ലേ പറ്റൂ. ബൈക്കിന്റെ ഗതിയാണ് കഷ്ടം. ഭാര്യയും ഭര്‍ത്താവും കൂടാതെ മുന്നിലൊരു കുട്ടി , പിന്നിലൊരു കുട്ടി , പിന്നെ കുറെ ഗിഫ്റ്റ് പാക്കറ്റുകളും ..ഒരു മൊബൈല്‍ സൂപ്പര്‍ മാര്‍കെറ്റ്‌ .


അങ്ങനെ ഒരു ഞായറാഴ്ച്ചയെക്കൂടി സംഭവ ബഹുലമാക്കി കൊണ്ട് രണ്ടു ആഘോഷങ്ങള്‍ ആഗതമായിരിക്കുന്നു. സുഹൃത്തുക്കളുടെ കുട്ടികളുടെതാണ് -ഒരു പേരിടലും, ഒരു പിറന്നാളും.


സ്കൂട്ടറിന്റെ സ്റ്റെപ്പിനി പോലെ ഏതിലെ പോയാലും അനിവാര്യതയായി പിന്തുടരുന്ന പ്രിയതമയുമായി അതിരാവിലെ ഒരിടത്തെത്തി .



ആളുകള്‍ എത്തി തുടങ്ങുന്നതെ ഒള്ളു. ഇവിടെ ഹാജര്‍ വച്ചിട്ട് വേണം കുറച്ചു ദൂരെയുള്ള അടുത്ത ആഘോഷത്തില്‍ പങ്കെടുക്കാന്‍. സുഹൃത്തിന്റെ കല്യാണം കഴിഞ്ഞു മൂന്നു നാല് വര്‍ഷങ്ങള്‍ കാത്തിരുന്നുണ്ടായ കുട്ടിയായതിനാല്‍ കാര്യമായ പേരിടല്‍ ആഘോഷം തന്നെ.

വരുന്നവര്‍ പലരും പല പല സമ്മാനപ്പൊതികളും കൊണ്ട് കൊടുക്കുന്നുണ്ട് . കുഞ്ഞിന്റെ അമ്മ ചിരിച്ച മുഖത്തോടെ എല്ലാം വാങ്ങി ശ്രദ്ധയോടെ അടുക്കി വക്കുന്നുമുണ്ട്.


സുഹൃത്തിന്റെ ചേട്ടന്റെ രണ്ടു കുട്ടികള്‍ ഇതെല്ലാം കണ്ടു മിണ്ടാതെ നിക്കുന്നുണ്ട്. ഏകദേശം എട്ടും നാലും വയസ്സ് പ്രായമുള്ള രണ്ടു പെണ്‍ കുട്ടികള്‍. ഇളയവള്‍ക്ക് ചില സമ്മാനപ്പൊതികള്‍ തുറന്നു നോക്കണം എന്നുണ്ടെന്നു തോന്നി. അവളുടെ കൈകള്‍ ഓരോ സമ്മാനപ്പൊതിയിലും പരതുമ്പോള്‍ മൂത്തവള്‍ തടഞ്ഞു കൊണ്ടേയിരിക്കുന്നു.

ക്ഷമ നശിച്ചു ഒരു പാക്കെറ്റ് ഇളയവള്‍ പൊട്ടിച്ചു നോക്കാനൊരു ശ്രമം നടത്തി.

" അതൊക്കെ അവിടെ പൊട്ടിച്ചു നിരത്തല്ലേ , നിങ്ങള്‍ പുറത്തു പോയി കളിക്കിന്‍ പിള്ളേരെ "? ഇതൊക്കെയേ കുഞ്ഞാവക്കുള്ളതാ ..കേട്ടോ! - സുഹൃത്തിന്റെ ഭാര്യ

ഞാന്‍ പറഞ്ഞതല്ലേ നിന്നോട് എന്ന മട്ടില്‍ മൂത്തവള്‍ ഇളയവളെ നോക്കി . രണ്ടു പേര്‍ക്കും സങ്കടമുണ്ടെന്നു എനിക്ക് തോന്നി .

ഒരു സമ്മാനപ്പൊതിയെങ്കിലും അവര്‍ പ്രതീക്ഷിക്കുന്ന പോലെ .

തടിച്ച ശരീരവുമായി പൊട്ടി ചിരിച്ചു കൊണ്ടു വന്ന ഒരു സ്ത്രീ ഇളയവളെ നോക്കി കൊണ്ട് പറഞ്ഞു " നിനക്കല്ലേ മിണ്ടാന്‍ വല്യ ഗമ , ഞങ്ങക്കെ ഇനി കുഞ്ഞാവ ഇണ്ടല്ലോ.. അവള് നല്ലോണം വര്‍ത്താനം പറഞ്ഞോളും .. നിന്നെ ഇനി ആര്‍ക്കു വേണം .. കുറുമ്പി ..ഹ ഹ ഹ ഹ "

ഇളയവള്‍ക്കു കരച്ചില്‍ വരുന്നുണ്ടെന്ന് തോന്നി .. വല്ലാതെ അവഗണിക്കപ്പെട്ട പോലെ തോന്നിക്കാണും.. ഇത്ര കാലവും ഇവളായിരുന്നിരിക്കണം ഇവിടുത്തെ സ്റ്റാര്‍

പിന്നെയും ചിലര്‍ വന്നു പോകുന്നതും , കുട്ടികള്‍ അവരുടെ മുഖത്തേക്കും
സമ്മാനപ്പൊതികളിലേക്കും മാറി മാറി നോക്കുന്നതും ഞാന്‍ ഹാളിലിരുന്നു കാണുന്നുണ്ടായിരുന്നു.

അപൂര്‍വ്വം ചിലര്‍ അവരോടു കുശലം പറഞ്ഞു .

ചിലരൊക്കെ ആ തടിച്ച സ്ത്രീ പറഞ്ഞപോലെ "കൊച്ചച്ചനു കുഞ്ഞാവ ഉണ്ടായല്ലോ .. ഇനീപ്പോ നിന്നെ വേണ്ടല്ലോ .. " എന്നൊക്കെയുള്ള ചില കമെന്റുകള്‍ കുട്ടികളോട് പറയുന്നുമുണ്ടായിരുന്നു.

ഒരു സ്ത്രീ .... സുഹൃത്തിന്റെ നാട്ടുകാരി .. ബൈക്കില്‍ പോകുമ്പോള്‍ ചിലപ്പോള്‍ പശുക്കളുമായി... പുല്ലും കെട്ടുമായി ... വാഴക്കുലകളുമായി..അല്ലെങ്കില്‍ പാടത്തും പറമ്പിലുമുള്ള പണിക്കാര്‍ക്കുള്ള കഞ്ഞിയുമായി… ഒക്കെ റോഡിലൂടെ നടന്നു പോകുന്ന അവരെ ഞാന്‍ പല തവണ കണ്ടിട്ടുണ്ട് .

അവര്‍ കുഞ്ഞിനടുത്തെത്തി ..ആദ്യം മൂത്തയാളോട് എന്തോ കുശലം പറഞ്ഞു
പിന്നെ ഇളയവളോടും ..... അവളെ ചേര്‍ത്ത് പിടിച്ചു ഒരു ഉമ്മയും കൊടുത്തു .

പിന്നെ കയ്യിലിരുന്ന പാക്കെറ്റ് തുറന്നു മൂന്നു പാവകള്‍ പുറത്തെടുത്തു. മൂന്നു കരടി കുട്ടികള്‍ ..പിന്നെ അവ മൂന്നു കുഞ്ഞുങ്ങള്‍ക്കും സമ്മാനിച്ചു .

രണ്ടു കുട്ടികള്‍ക്കും എന്തെന്നില്ലാത്ത സന്തോഷം ... വലിയ വില പിടിപ്പുള്ളതോ, കുട്ടികളില്‍ കൌതുകമുണര്‍ത്തുന്ന എന്തെങ്കിലും പ്രത്യേകതയോ അതിനില്ലായിരുന്നു .

എങ്കിലും കുട്ടികള്‍ അവര്‍ക്ക് കിട്ടിയ ഏറ്റവും വില പിടിപ്പുള്ള സമ്മാനം പോലെ അതിനെ ചേര്‍ത്ത് പിടിച്ചു. പിന്നീട് മുറിക്കു പുറത്തോട്ടു പോയി . അവരുടെ അമ്മയെ കാണിക്കാന്‍ ആയിരിക്കണം എന്നെനിക്കു തോന്നി .

ഉന്നത വിദ്യാഭ്യാസവും , ലോക പരിചയവും ഒന്നും ഇല്ലാത്ത ഒരു സാധാരണ ഗ്രാമീണ കര്‍ഷക സ്ത്രീ . അവരുടെ വിവേകവും , ദീര്‍ഘവീക്ഷണവും , കുട്ടികളെ കൈകാര്യം ചെയ്ത രീതികളും എന്നെ അത്ഭുതപ്പെടുത്തി .

വിദ്യാ സമ്പന്നരെന്നു നടിക്കുന്നവര്‍ കാണാതെ പോകുന്ന കൊച്ചു കൊച്ചു വലിയ കാര്യങ്ങള്‍ . അതിലൊന്ന്‌ അവരെന്നെ പഠിപ്പിച്ചു

No comments:

Post a Comment